പ്രതീക്ഷ, പ്രത്യാശ, അനിശ്ചിതത്വം, ആശങ്ക തുടങ്ങിയവയുടെ സമ്മിശ്ര പ്രതികരണമാണ് ഇന്ത്യയും അമേരിക്കയും ഒപ്പുവച്ച വ്യാപാരക്കരാർ ഉയർത്തുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പതിവുപോലെ, ആദ്യം പ്രഖ്യാപിച്ച കരാറിന്റെ പേരിൽ പാർലമെന്റിലും പുറത്തും പ്രതിപക്ഷം ഇന്നലെ നടത്തിയ വൻ പ്രതിഷേധം വരാനിരിക്കുന്ന രാഷ്ട്രീയ വിവാദത്തിന്റെ തുടക്കമാകും. ട്രംപിനു മുന്നിൽ മോദി കീഴടങ്ങിയെന്ന് ആരോപിച്ച് പ്രതിപക്ഷം വിളിച്ച "സറണ്ടർ മോദി’ വിളികളുടെ അലയൊലി ഉടനെ അടങ്ങില്ല.
ഇന്ത്യ- യുഎസ് വ്യാപാരക്കരാർ യാഥാർഥ്യമായതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്താൻ കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളും അണിനിരന്നപ്പോൾ, മോദി പൂർണമായും ട്രംപിനു കീഴടങ്ങിയെന്നാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തിയത്. ആഗോള രാഷ്ട്രീയ, സാന്പത്തിക ക്രമം മാറ്റിയെഴുതുന്ന ട്രംപിന്റെ സമ്മർദങ്ങൾക്കു വഴങ്ങി ഇന്ത്യ വിട്ടുവീഴ്ചകൾ ചെയ്യുന്നുവെന്ന ആരോപണം ശരിയാണെങ്കിൽ ഗുരുതരമാണ്. ട്രംപിന്റെയും തുടർന്നു മോദിയുടെയും സമൂഹമാധ്യമ ട്വീറ്റുകളിലൂടെയാണ് രാജ്യത്തിന്റെ സുപ്രധാന അന്താരാഷ്ട്ര കരാർ രാജ്യവും ജനങ്ങളും അറിഞ്ഞതെന്നതും വിവാദമാണ്. പാർലമെന്റ് സമ്മേളനം നടക്കുന്നതിനിടയിലാണിതെന്നതു പ്രശ്നത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.
സ്വയംഭരണത്തിനെന്തു പറ്റി?
വ്യാപാരക്കരാറിലെ വ്യവസ്ഥകൾ മുതൽ ഇന്ത്യ റഷ്യയിൽനിന്ന് എണ്ണ വാങ്ങരുതെന്നും വെനസ്വേലയിൽനിന്ന് വാങ്ങുമെന്നും മറ്റൊരു രാജ്യത്തിന്റെ പ്രസിഡന്റ് തീരുമാനിക്കുകയും പറയുകയും ചെയ്തതിന്റെ അരുതായ്മയും നാണക്കേടും മറയ്ക്കാൻ കേന്ദ്രം പ്രയാസപ്പെടും.
റഷ്യയിൽനിന്ന് ഇന്ത്യ എണ്ണ വാങ്ങില്ലെന്നു അമേരിക്കൻ പ്രസിഡന്റ് പ്രഖ്യാപിക്കുന്നത് ഇന്ത്യയുടെ പരമാധികാരത്തിലേക്കുള്ള കടന്നുകയറ്റമാണ്. ഇന്ത്യയിലെ പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരിയെ നോക്കുകുത്തിയാക്കിയാണ് ട്രംപ് ഇന്ത്യയുടെ പെട്രോളിയം വാങ്ങൽ തീരുമാനിച്ചതെന്ന് രാജ്യസഭയിൽ ജോണ് ബ്രിട്ടാസ് ഇന്നലെ പരിഹസിച്ചതിനെ കുറ്റപ്പെടുത്താനാകില്ല.
അമേരിക്കയിൽനിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതികൾക്കു പൂജ്യം തീരുവ. തിരിച്ച് ഇന്ത്യയിൽനിന്ന് അമേരിക്കയിലേക്കുള്ള കയറ്റുമതികൾക്ക് 18 ശതമാനം തീരുവ. ഇതു സന്തുലിതവും ന്യായവുമല്ല. റഷ്യയിൽനിന്നുള്ള എണ്ണ വാങ്ങുന്നത് നിർത്താൻ സമ്മതിച്ചെന്ന ട്രംപിന്റെ പ്രസ്താവനയും ഇന്ത്യ നിഷേധിച്ചില്ല. യുഎസിൽനിന്നും വെനസ്വേലയിൽനിന്നും ഇന്ത്യ കൂടുതൽ എണ്ണ വാങ്ങുമെന്ന് ട്രംപ് പറഞ്ഞതിനോടും പ്രതികരിക്കാനായില്ല. ഇറാനിൽനിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതു നിർത്തുമെന്നും ട്രംപ് നേരത്തേ അറിയിച്ചിരുന്നു. ഇന്ത്യയുടെ തന്ത്രപരമായ സ്വയംഭരണത്തിന് എന്താണു സംഭവിച്ചതെന്ന ചോദ്യത്തിന് ന്യായമായ ഉത്തരം പറയാൻ കേന്ദ്രം പ്രയാസപ്പെടും. ഇന്ത്യയെ മോദി വിറ്റുവെന്നാണ് രാഹുൽ ഗാന്ധി ഇന്നലെ ആരോപിച്ചത്.
സമ്മർദത്തിനു വഴങ്ങരുത്
വികസിതമായ 27 രാജ്യങ്ങളുടെ യൂറോപ്യൻ യൂണിയനുമായുള്ള സ്വതന്ത്ര വ്യാപാരക്കരാറിനെക്കുറിച്ച് കാര്യമായ ആക്ഷേപം ഉയർന്നില്ല. പക്ഷേ അതല്ല ഇന്ത്യ- യുഎസ് വ്യാപാരക്കരാർ. അമേരിക്കയും ഇന്ത്യയും തമ്മിൽ സമയവ്യത്യാസം ഉണ്ടെങ്കിലും തിങ്കളാഴ്ച രാത്രിയിലാണ് ട്രംപിന്റെ "ഉടൻ പ്രാബല്യത്തോടെ' യുള്ള കരാർ പ്രഖ്യാപനം ഉണ്ടായത്. ഇത്തരത്തിലൊരു നടപടി ഇന്ത്യയുടെ ചരിത്രത്തിൽ മുന്പുണ്ടായിട്ടില്ല.
മറ്റൊരു രാജ്യത്തിന്റെ സമ്മർദത്തിനു വഴങ്ങിയില്ലെന്നു തെളിയിക്കാനുള്ള ബാധ്യത കേന്ദ്രസർക്കാരിനുണ്ട്. പ്രധാനമന്ത്രി അനാവശ്യ സമ്മർദത്തിനു വഴങ്ങുന്നുവെന്നും വിട്ടുവീഴ്ച ചെയ്യുന്നുവെന്നും പ്രതിപക്ഷ നേതാവ് രാഹുൽ കുറ്റപ്പെടുത്തുന്നു. ജമ്മു കാഷ്മീരിലെ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിനു തിരിച്ചടിയായി ഇന്ത്യ പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾക്കെതിരേ നടത്തിയ ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചതിന്റെ പ്രഖ്യാപനം ട്രംപ് ആദ്യം നടത്തിയതിന്റെ ക്ഷീണം മാറിയിട്ടില്ല. 2025 മേയ് 10ന് ട്രംപിനു മോദി കീഴടങ്ങിയതിന്റെ തുടർച്ചയാണു വ്യാപാര ക്കരാറിലും ഉണ്ടായതെന്ന് എഐസിസി ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാലും ജയറാം രമേശും ആരോപിച്ചു.
ആശങ്കയിലായി കർഷകർ
അമേരിക്കയുമായി ഒപ്പുവച്ച വ്യാപാരക്കരാറിനെക്കുറിച്ച് വാണിജ്യമന്ത്രി പിയൂഷ് ഗോയലിന്റെ പ്രസ്താവന ഇന്നലെ പാർലമെന്റിലുണ്ടായില്ല. എന്നാൽ, ഇന്നലെ വൈകുന്നേരം മന്ത്രി ഗോയൽ വാർത്താസമ്മേളനം വിളിച്ച് കരാറിനെക്കുറിച്ചു വിശദീകരിക്കുകയും ചെയ്തു. പാർലമെന്റിൽ മന്ത്രി ഇന്നു പ്രസ്താവന നടത്തിയേക്കും. കരാറിന്റെ എല്ലാ വിശദാംശങ്ങളും അറിയാൻ രാജ്യത്തെ പൗരന്മാർക്ക് അവകാശമുണ്ട്. അമേരിക്ക, യൂറോപ്യൻ യൂണിയൻ കരാറുകളെക്കുറിച്ചു പാർലമെന്റിൽ ചർച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിക്കാനും സർക്കാരിനു പ്രയാസമുണ്ട്.
അമേരിക്കയിൽനിന്നുള്ള കാർഷിക ഇറക്കുമതി ഉദാരവത്കരിച്ചിട്ടുണ്ടെന്ന് യുഎസ് കൃഷി സെക്രട്ടറി ബ്രൂക്ക് റോളിൻസ് പറഞ്ഞതിൽ രാജ്യത്തെ കർഷകർ വലിയ ആശങ്കയിലാണ്. ഇന്ത്യൻ കർഷകരുടെ താത്പര്യം സംരക്ഷിക്കുമെന്നും സംരക്ഷിച്ചുവെന്നും കേന്ദ്രസർക്കാർ ആവർത്തിച്ച് ഉറപ്പുപറയുന്നതിനിടെയാണ് അമേരിക്കയുടെ പ്രഖ്യാപനം. നമ്മുടെ നട്ടെല്ലായ കർഷകരുടെ താത്പര്യങ്ങൾ ബലികഴിക്കുന്ന കാർഷിക ഇറക്കുമതിയുടെ ഉദാരവത്കരണം അപകടകരമാണെന്ന് കേരള എംപിമാർ മുന്നറിയിപ്പു നൽകുന്നു.
വിസ്കിയും ആണവോർജവും
കർശന നിയന്ത്രണമുള്ള ആണവോർജ മേഖലയിലേക്കു പ്രവേശിക്കാൻ സ്വകാര്യ കന്പനികളെ അനുവദിക്കാൻ ഇന്ത്യയിൽ പ്രത്യേകം നിയമം പാസാക്കി. ദ് സസ്റ്റെയ്നബിൾ ഹാർനെസിംഗ് ആൻഡ് അഡ്വാൻസ്മെന്റ് ഓഫ് ന്യൂക്ലിയർ എനർജി ഫോർ ട്രാൻസ്ഫോർമിംഗ് ഇന്ത്യ (ശാന്തി) നിയമം- 2025നു പിന്നിൽ അമേരിക്കയുടെ താത്പര്യവും ഉണ്ടെന്നതിൽ സംശയമില്ല.
മോദിയെ ഒപ്പമിരുത്തി "താരിഫ് രാജാവ്' എന്നു ട്രംപ് വിളിച്ചത് മറക്കാറായില്ല. ഹാർലി ഡേവിഡ്സണ് പോലുള്ള അമേരിക്കൻ കന്പനികൾ ഇന്ത്യയിൽ പരാജയപ്പെടുന്നതിനെക്കുറിച്ച് ട്രംപ് എടുത്തുപറഞ്ഞു. ഇതിനുശേഷം രണ്ടു ഡസനിലധികം ഇനങ്ങളുടെ തീരുവ ഇന്ത്യ ബജറ്റിൽ കുറച്ചു.
എൻജിൻ ശേഷി 1,600 സിസിയിൽ കൂടുതലുള്ള മോട്ടോർസൈക്കിളുകളുടെ തീരുവ 50ൽ നിന്ന് 30 ശതമാനമായി കുറച്ചത് ഇതിലുൾപ്പെടുന്നു. അമേരിക്കൻ ബർബോണ് വിസ്കിയുടെ തീരുവ 150ൽ നിന്ന് 50 ശതമാനമായി സർക്കാർ കുറച്ചു. ഇന്ത്യൻ വിസ്കി നിർമാതാക്കൾ പ്രതിഷേധിച്ചതോടെ തീരുവ 10 വർഷത്തിനുള്ളിൽ ഘട്ടംഘട്ടമായി കുറയ്ക്കുമെന്നാക്കി.
ജിഎം രഹിതത്തിലും കുരുക്ക്
ലോകമെന്പാടും നേരിടുന്ന തീരുവ ഇതര തടസങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട് അമേരിക്ക പുറത്തിറക്കിയിരുന്നു. സസ്യ എണ്ണകൾ, ആപ്പിൾ, ചോളം, മോട്ടോർ സൈക്കിളുകൾ, ഓട്ടോമൊബൈലുകൾ, പൂക്കൾ, പ്രകൃതിദത്ത റബർ, കാപ്പി, ഉണക്കമുന്തിരി, വാൽനട്ട്, ലഹരിപാനീയങ്ങൾ എന്നിവയുൾപ്പെടെ വിവിധ ഉത്പന്നങ്ങൾക്ക് ഇന്ത്യ ഉയർന്ന താരിഫ് ഏർപ്പെടുത്തിയതിനെ, വ്യാപാരതടസങ്ങളെക്കുറിച്ചുള്ള യുണൈറ്റഡ് സ്റ്റേറ്റ്സ് ട്രേഡ് റെപ്രസന്റേറ്റീവ് (യുഎസ്ടിആർ) റിപ്പോർട്ട് വിമർശിച്ചു.
ഇതിനു തൊട്ടുപിന്നാലെ, കഴിഞ്ഞ ഏപ്രിൽ മൂന്നിന് ഇന്ത്യക്ക് 27 ശതമാനം പരസ്പര തീരുവ അമേരിക്ക പ്രഖ്യാപിച്ചു. പാൽ, പന്നിയിറച്ചി, മത്സ്യോത്പന്നങ്ങൾ എന്നിവയുടെ അമേരിക്കയിലേക്കുള്ള ഇറക്കുമതിക്ക് ജിഎം രഹിത സർട്ടിഫിക്കറ്റുകൾ (ജനിതകമാറ്റം വരുത്തിയിട്ടില്ലെന്ന് ഉറപ്പാക്കുന്നത്) നിർബന്ധമാക്കി. യൂറോപ്യൻ യൂണിയന് 20 ശതമാനവും യുകെ 10 ശതമാനവും ജപ്പാന് 24 ശതമാനവും ദക്ഷിണ കൊറിയയ്ക്ക് 25 ശതമാനവുമാണ് അമേരിക്കൻ തീരുവ. ചൈനയ്ക്ക് 54 ശതമാനവും വിയറ്റ്നാമിന് 46 ശതമാനവും ബംഗ്ലാദേശിന് 37 ശതമാനവും തായ്ലൻഡിന് 36 ശതമാനവും ഇന്തോനേഷ്യക്ക് 32 ശതമാനവും ആണെന്നതിൽ ആശ്വസിക്കാം.